കോഴിക്കോട് കുറ്റ്യാടിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 34 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. കുറ്റ്യാടി പുത്തൻപുരയിൽ പി.പി. സുബൈറിനെ (44) ആണ് നാദാപുരം ഡി.വൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഹിയിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച പുലർച്ചെയാണ് പോലീസ് സംഘം വലയിലാക്കിയത്.
രണ്ടാഴ്ച മുൻപ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിലുള്ള സുബൈറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ പ്രതി സ്ഥലത്തില്ലായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി ലക്ഷങ്ങൾ മുടക്കിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





