
കൊച്ചി: മുടി വെട്ടുന്നതിന് 20 രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. പനമ്പിള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷി (47)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുടി വെട്ടുന്നതിന് തുക കൂടുതലാണെന്ന് ആരോപിച്ച് ചുറ്റികയുമായെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ക്കാണ് മർദനമേറ്റത്. രണ്ടാഴ്ച മുൻപ് മുടി വെട്ടിച്ചപ്പോൾ 100 രൂപ വാങ്ങിയെന്നും മറ്റൊരിടത്ത് ചോദിച്ചപ്പോൾ 80 രൂപയേ ഉള്ളൂ എന്നു പറഞ്ഞെന്നും സുബേഷ് കടക്കാരോട് വാദിച്ചു.
20 രൂപ കൂടുതൽ വാങ്ങിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. തെറിവിളിയും ഒച്ചപ്പാടും കൂടിയതോടെ അവിടെനിന്ന് ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെ, അടുത്തു തന്നെയുള്ള വീട്ടിലെത്തി ചുറ്റികയുമായി വന്നു കടയിൽ അക്രമം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചപ്പോൾ കടയിലെ ജീവനക്കാരിലൊരാളായ നിസാമുദീൻ കൈ കൊണ്ട് തടഞ്ഞു. നിസാമുദീന്റെ കൈയ്ക്ക് പൊട്ടലുണ്ട്. കടവന്ത്ര പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. പിന്നാലെ സുഭാഷിന്റെ വീട്ടിലെത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സുഭാഷ് സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇയാൾക്കെതിരെ മറ്റു കേസുകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.





