കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; 14 കാരന്റെ കൈ വളഞ്ഞുപോയതായി കുടുംബം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി 14 വയസ്സുകാരന്റെ കുടുംബം രംഗത്തെത്തി. അരുവാപ്പുലം സ്വദേശിയായ തൻസീർ എന്ന ബാലന്റെ ഒടിഞ്ഞ കൈക്ക് നൽകിയ ചികിത്സയെത്തുടർന്ന് കൈ വളഞ്ഞുപോയെന്നാണ് കുടുംബത്തിന്റെ പരാതി.
നവംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഫെബ്രുവരിയിൽ പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കൈ വൈകല്യമുള്ള നിലയിൽ കാണപ്പെട്ടത്. ഇതേത്തുടർന്ന് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരികയും ചെയ്തു.
സംഭവത്തിൽ കുടുംബം കോന്നി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച മെഡിക്കൽ കോളേജ് സൂപ്രണ്ട്, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
കുട്ടികളുടെ കേസുകളിൽ അപൂർവ്വമായി ഇത്തരം മാറ്റങ്ങൾ സംഭവിക്കാറുണ്ടെന്നും ചികിത്സാ സമയത്തെ എക്സ്-റേ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചെയ്ത തുടർചികിത്സ മെഡിക്കൽ കോളേജിലും ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും എന്നാൽ കുടുംബം സ്വന്തം ഇഷ്ടപ്രകാരം അവിടെനിന്നും മാറുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.





