ചോറ്റാനിക്കരയിൽ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം;’ബ്ലാക്ക് വെനം’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; ഒരു ഫോണിൽ എട്ട് അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊറിയൻ ചിത്രങ്ങൾ അടങ്ങിയ ഈ പേജിന് മുമ്പ് നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നെങ്കിലും മരണത്തിന് പിന്നാലെ ഇത് ശൂന്യമായ നിലയിലാണ്. കൊറിയൻ സുഹൃത്തിന്റെ മരണത്തിലുള്ള വിഷമം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നെങ്കിലും, സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ സൈബർ പരിശോധന വേണമെന്ന നിലപാടിലാണ് പോലീസ്.
സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലും അസ്വാഭാവികതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഒരു വിദ്യാർത്ഥി കൊണ്ടുവരുന്ന ഫോണിൽ തന്നെ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഈ ഫോൺ നിലവിൽ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.പാറമടയിൽ മൃതദേഹം കണ്ടെത്തിയ ഈ സംഭവത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സ്വാധീനത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.





