KeralaKozhikode

‘കണ്ടന്റ് ക്രിയേഷന് വേണ്ടി യുവതി ദീപകിനെ ഉപയോഗിച്ചു; അവന്‍ മോശം സ്വഭാവക്കാരനല്ല’; സുഹൃത്ത്

Please complete the required fields.




കോഴിക്കോട് ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, പ്രതികരണവുമായി മരിച്ച ദീപകിന്റെ സുഹൃത്ത്. കണ്ടന്റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സറായ യുവതി ദീപകിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്‌കര്‍ പറഞ്ഞു. ദീപക് മോശം സ്വഭാവക്കാരനല്ലെന്നും അഷ്‌കര്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്റ് കിട്ടിയല്ലോ എന്ന് ചിന്തിച്ച് ഫോണ്‍ എടുക്കുകയാണ്. എന്നിട്ട് അവന്റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന്‍ അങ്ങനെ ചെയ്തതെന്ന് കരുതുകയാണ് – അഷ്‌കര്‍ പറഞ്ഞു.

വിഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപകിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന്‍ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു. ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും മാതാവ് പറഞ്ഞു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാതകരുതെന്നും ദീപകിന്റെ അമ്മ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന്‍ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന്‍ പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്ന് പിതാവ് പറഞ്ഞു. അതേസമയം ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. യുവതിയുടെ സമൂഹമാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന പരാതിയില്‍ പ്രത്യേക എഫ്‌ഐആര്‍ ഇല്ല. ഇന്ന് ദീപകിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും. ആസ്വഭാവിക മരണ കേസില്‍ അന്വേഷണം നടത്തി പിന്നീട് വകുപ്പുകള്‍ ചേര്‍ക്കാനാണ് പോലീസ് തീരുമാനം.

ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സറുടെ ആരോപണം. സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കി. ബസില്‍ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button