Kozhikode

ഫ്ലാറ്റിലെത്തിച്ച് 16 വയസ്സുകാരിക്ക് പീഡനം: പ്രതികളെ കുടുക്കിയത് മൊബൈൽ നമ്പർ

Please complete the required fields.




കോഴിക്കോട്: വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ഫ്ലാറ്റിലെത്തിച്ചു സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ 4 പേരെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരുവിൻകാലയിൽ വി.കെ.ഷബീർ അലി (41), പെൺകുട്ടിയെ യുവാക്കൾക്കു കൈമാറിയ കാസർകോട് സ്വദേശികളായ ചരാലടക്ക പാണ്ടിമൂല സ്വദേശി സഹ്ജാദ് മൻസിൽ പി.എ.മുഹമ്മദ് സമി (19), നക്രജെ സ്വദേശി ആലങ്കോൽ വീട്ടിൽ എൻ.എ.മുഹമ്മദ് റയീസ് (18) എന്നിവരാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ 4 പ്രതികളെയും റിമാൻഡ് ചെയ്തു.കഴിഞ്ഞ 20ന് ആണ് പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്നു കോഴിക്കോട്ട് എത്തിയത്.21ന് പുലർച്ചെ പെൺകുട്ടിയെ ബീച്ചിൽ നിന്നു പരിചയപ്പെട്ട മുഹമ്മദ് സമിയും മുഹമ്മദ് റയീസും നഗരത്തിൽ ജോലി നൽകാമെന്നും താമസിക്കാൻ സ്ഥലം നൽകാമെന്നും അറിയിച്ച് ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് ഇരുവരും പുതുപ്പാടി സ്വദേശികളായ ഒന്നും രണ്ടും പ്രതികളെ വിവരം അറിയിച്ചു. നഗരത്തിൽ ഉണ്ടായിരുന്ന പ്രതികൾ വാഹനവുമായി ബീച്ചിൽ എത്തി. തുടർന്ന് നാലു പേരും പെൺകുട്ടിയെ പാലാഴി പാലക്കടുത്ത ഫ്ലാറ്റിലെത്തിച്ചു.

യുവാക്കൾക്ക് പെൺകുട്ടിയെ കൈമാറിയ പ്രതികൾ 4,000 രൂപ വാങ്ങി തിരിച്ചു പോന്നു. പെൺകുട്ടി അന്ന് പുതുപ്പാടി സ്വദേശികളായ പ്രതികൾക്കൊപ്പം ഫ്ലാറ്റിൽ നിന്നു.മദ്യവും ലഹരി മരുന്നും കുട്ടിക്ക് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 22ന് സംഘം പെൺകുട്ടിയെ ബീച്ചിൽ എത്തിച്ചു 4,000 രൂപയും നൽകി കടന്നുകളഞ്ഞു. ബീച്ചിൽ പട്രോളിങ് നടത്തുന്ന വനിത ഹെൽപ് ലൈൻ സംഘം ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കേസെടുത്തു. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസും കേസെടുത്തിരുന്നു. പെൺകുട്ടിയെ പെരിന്തൽമണ്ണ പൊലീസിനു കൈമാറി.

പെൺകുട്ടിക്ക് മുഹമ്മദ് റയീസ് നൽകിയ മൊബൈൽ നമ്പർ ആണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.പ്രതികൾ നഗരത്തിൽ ലഹരി മരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്രയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര വലിയപറമ്പ് കോഴിക്കുന്നുമ്മൽ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയാണ് മുഹമ്മദ് സാലിഹ്. വിചാരണയ്ക്കിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. അന്വേഷണത്തിൽ എസ്ഐ കെ.സുകു, എഎസ്ഐ ദീപ്തിഷ്, ബിജുമോൻ, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത്, ജിനീഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവരും പങ്കെടുത്തു.

Related Articles

Back to top button