അർജന്റീനയുടെ കേരളത്തിലെ മത്സരം; ടീം മാനേജർ കൊച്ചിയിൽ; സ്റ്റേഡിയത്തിന്റെ സുരക്ഷയടക്കം പരിശോധിക്കും

അർജന്റീന ടീമിന്റെ കേരളത്തിലെ മത്സരത്തിനായി സ്റ്റേഡിയം സൗകര്യങ്ങൾ പരിശോധിക്കാൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച ശേഷം കായികമന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തും. അർജന്റീന ടീമിന് ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അർജന്റീന ഫുട്ബോൾ ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിലെത്തിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ സുരക്ഷയടക്കം പരിശോധിക്കുമെന്ന് ഹെക്ടർ ഡാനിയൽ കബ്രേര പറഞ്ഞു. എല്ലാ സൗകര്യങ്ങളും പരിശോധിക്കും. കലൂർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പരിശോധിക്കും. എല്ലാ ഒരുക്കങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും മടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെത്തിയ ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേയ്ക്ക് സ്വീകരണം ഒരുക്കിയത്.
അർജന്റീന ടീമിന് ഓസ്ട്രേലിയ എതിരാളി ആകും എന്നാണ് റിപ്പോർട്ട്. നവംബർ 15നാകും അർജന്റീന സംഘം കേരളത്തിൽ എത്തുക. നവംബർ 10 മുതൽ 18 വരെയാണ് ഇന്റർനാഷണൽ മത്സരങ്ങൾക്ക് ഫിഫ അനുവദിച്ച സമയം. മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായിട്ടുണ്ട്. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്.





