
വടകര : റോഡിൽമാത്രമല്ല, ബസ് സ്റ്റാൻഡുകളിലും മനുഷ്യജീവന് രക്ഷയില്ലെന്നതിന് അടിവരയിടുകയാണ് വെള്ളിയാഴ്ച വടകര പുതിയ സ്റ്റാൻഡിൽ നടന്ന അപകടം. അടുത്തിടെ രണ്ടുപേർ വടകരയിലെ രണ്ട് ബസ്സ്റ്റാൻഡുകളിൽനിന്ന് ബസ്സിടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ആറുമാസംമുൻപ് വടകര പഴയ സ്റ്റാൻഡിൽവെച്ച് ബസ് തട്ടി സാരമായി പരിക്കേറ്റ വിമുക്തഭടൻ രണ്ടുമാസംമുൻപ് മരിച്ചു. വെള്ളിയാഴ്ച മഹിളാ കോൺഗ്രസ് നേതാവ് പുഷ്പവല്ലിയും.
ജൂണിൽ പുതിയ സ്റ്റാൻഡിൽനിന്ന് ബസ്സിറങ്ങുന്ന ഭാഗത്ത് ബസ് തട്ടി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.
പുഷ്പവല്ലി ബസ് തട്ടി ടയറിനടിയിൽപ്പെട്ട ശേഷം ഇവരെ പുറത്തെടുക്കാൻ സഹായിക്കാതെ ഡ്രൈവർ ഇറങ്ങിയോടിയതും വിനയായി. പിന്നീട് ബസ് തള്ളിനീക്കേണ്ടിവന്നു. പുറത്തുനിന്നുള്ളവർ ബഹളംവെച്ചപ്പോഴാണ് ആരോ അടിയിൽപ്പെട്ടെന്ന കാര്യം ഡ്രൈവർ അറിയുന്നത്. ഉടൻതന്നെ ഇറങ്ങിയോടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുറത്തെടുത്ത സമയത്തെല്ലാം പുഷ്പവല്ലി സംസാരിച്ചിരുന്നു. പിന്നീട് നില വഷളായി.
പുതിയ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് സ്വകാര്യബസുകൾ കയറിവരുന്നതുതന്നെ അതിവേഗത്തിലാണെന്ന പരാതി മുൻപേയുണ്ട്. ഒട്ടേറെ യാത്രക്കാർ സ്റ്റാൻഡിലേക്കു നടന്നുവരുന്ന സമയത്തായിരിക്കും ഈ കുതിപ്പ്. ബസ് വരുന്നതുകണ്ട് എങ്ങോട്ടുപോകണമെന്നറിയാതെ യാത്രക്കാർ ആശയക്കുഴപ്പത്തിലാകുന്നതും പതിവാണ്.പെട്ടെന്ന് ബ്രേക്കിട്ട് പുറകിലേക്കെടുക്കുമ്പോഴും ആരെങ്കിലും നടന്നുപോകുന്നുണ്ടോയെന്ന് പലപ്പോഴും തിരക്കിനിടയിൽ ശ്രദ്ധിക്കാറില്ല. സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകൾക്കുമുന്നിലൂടെയും യാത്രക്കാർ നടന്നുപോകാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിലും അപകടം ഉറപ്പ്.





