
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ. മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്.ടൗൺ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ച എംഡിഎംഎ റെയിൽവേ സ്റ്റേഷനടത്തുവെച്ചാണ് പിടികൂടിയത്. ഇയാളെ ഉപയോഗിച്ച് ലഹരി മാഫിയ വൻ അളവിൽ മാവൂർ കേന്ദ്രീകരിച്ചു ലഹരി വില്പന നടത്തുന്നതാണ് രീതി.
മറ്റൊരു സംഭവത്തിൽ, വെങ്ങന്നൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ . ദീപു (24)നെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത് . ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വീട്ടുകാർ നേരത്തെ ഉപേക്ഷിച്ചതാണ്. വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന തുടരുകയായിരുന്നു.ഇങ്ങനെ സ്വന്തമായി എടുത്ത ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിൽ നിന്നാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.





