
കോട്ടയം: തലയോലപറമ്പ് തേവലക്കാട് കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലാരുന്നു മൃതദേഹം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മറ്റൊരു സംഭവത്തിൽ കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികൻ മുങ്ങിമരിച്ചു. പന്നേൻപാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധാകരൻ സ്ഥിരമായി കുളത്തിലെത്തി കുളിക്കാറുണ്ടായിരുന്നു.
അതേസമയം , കോഴിക്കോട് കീഴ്മാട് മാമ്പുഴയിൽ ഇരുപതുകാരൻ മുങ്ങി മരിച്ചു. മരിച്ചത് പണ്ടാരപറമ്പ് സ്വദേശി നാസിൽ( 20). ബന്ധുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ നാസിൽ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു.





