കോഴിക്കോടും കണ്ണൂരും അലേർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല.
വടക്കൻ ഒഡിഷക്കും ഗംഗതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെയും മഹാരാഷ്ട്ര, കർണാടക തീരത്തിന് മുകളിലെ ന്യുനമർദ്ദ പാത്തിയുടേയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. കൂടാതെ, കേരളത്തിന് മുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്. റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വാർഡ് കൗൺസിലർ എം സുലൈമാൻ്റെ നേതൃത്വത്തിൽ ഐ ആർ ഡബ്ല്യു വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.





