എട്ടാം ക്ലാസ്സ് മുതല്‍ താന്‍ മരണത്തിനായി കാത്തിരിക്കുന്നു, മരണത്തെ പ്രണയിക്കണം’; 18 കാരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പാലാ: കോട്ടയം പാലായില്‍ നഴ്സിങ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
എട്ടാം ക്ലാസ്സ് മുതല്‍ താന്‍ മരണത്തിനായി കാത്തിരിക്കുകയാണെന്നും എങ്ങനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.
ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛന്‍: സാജന്‍. അമ്മ: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നെല്ലിയാനി സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍.





