
പാലക്കാട് സിപിഎമ്മിൽ വിഭാഗീയത കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പുതുശേരി ഏരിയാ സമ്മേളനം മാറ്റിവച്ചു. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിലാണ് കടുത്ത വിഭാഗീയത കണ്ടെത്തിയത്. വാളയാർ – എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പാർട്ടി വിലയിരുത്തൽ. നവംബർ 27, 28 തീയതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ തന്നെ എറ്റവും കൂടുതൽ വിഭാഗീയത രൂക്ഷമായ കമ്മിറ്റിയായാണ് പാർട്ടി പുതുശേരിയെ കാണുന്നത്. ഇതിനിടെ പുതുശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കാനുള്ള തീരുമാനം നേരത്തെ പാർട്ടി റദ്ദാക്കിയിരുന്നു. വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം സമ്മേളനങ്ങളില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം തീരുമാനം റദ്ദാക്കിയത്. ഏരിയാ കമ്മിറ്റിക്ക് കീഴില്‍ കടുത്ത വിഭാഗീയതയാണുള്ളതെന്ന് ചൂണ്ടിക്കാട്ടി എ പ്രഭാകരന്‍ എംഎല്‍എ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.





