
സംസ്ഥാനത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു.ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള തീരുമാനം കൊവിഡ് അവലോകന യോഗം കൈക്കൊണ്ടത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
കൊവിഡ് അവലോകന യോഗത്തിൽ ഉയർന്ന മറ്റൊരു തീരുമാനം സിനിമാ തീയറ്ററുകളിൽ ഇളവുകൾ വേണ്ട എന്നതാണ്. പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം യോഗം അംഗീകരിച്ചില്ല.
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 25നാണ് സംസ്ഥാനത്ത് തീയറ്ററുകൾ തുറന്നത്. ജോജു ജോർജ് ചിത്രം ‘സ്റ്റാർ’ ആയിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. നവംബർ 12ന് കുറുപ്പ് തീയറ്ററുകളിലെത്തി. മരക്കാർ, അജഗജാന്തരം, കുഞ്ഞെൽദോ, എല്ലാം ശെരിയാകും, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരുംദിവസങ്ങളിൽ തീയറ്ററിലെത്തും.





