Ernakulam

എറണാകുളം ജില്ലയില്‍ പനി പടരുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍

Please complete the required fields.




കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോ​ഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മുൻ വർഷത്തെക്കാൾ കൂടുതലാണ് ഇത്തവണ കൊച്ചിയിൽ പനി റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്.
മഴക്കാലജന്യ രോഗമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ദിവസവും 500 ലധികം പേരാണ് ഇപ്പോൾ ചികിത്സ തേടുന്നത്. മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്.

ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതൽ പടരുന്നത്. കളമശ്ശേരി, തൃക്കാക്കര നഗരസഭകളിലും പനി പടരുന്നു.മഴക്കാലത്ത് മലിന ജലം കെട്ടിക്കിടക്കുന്നതാണ് എലിപ്പനി പടരാനിടയാക്കുന്നത്. മഴ പെയ്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾ നൽകിവരികയാണ്.നേരത്തെ, പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമായത് ആശങ്കപരത്തിയിരുന്നു. ഇവിടുത്തെ സ്ഥിതി നിയന്ത്രണ വിധേയമാകുന്നതിനിടെയാണ് കൊച്ചിയെ ആശങ്കയിലാഴ്ത്തി ഡങ്കിപ്പനിയും എലിപ്പനിയുൾപ്പടെ പടരുന്നത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സർക്കാർ ആശുപത്രികൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button