
കോഴിക്കോട് : നിപ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ നിരീക്ഷണമാരംഭിച്ചു. നേരത്തേ നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലാണ് നിരീക്ഷണം നടക്കുന്നത്. അനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ നേതൃത്വത്തിലുള്ള സർൈവലൻസ് ടീം വ്യാഴാഴ്‌ച കുറ്റ്യാടിയിൽ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പ് തയാറാക്കിയ നിപ പ്രതിരോധ കലണ്ടറിന്റെ ഭാഗമായാണ് നിരീക്ഷണമുൾപ്പെടെയുള്ളവ ആരംഭിച്ചത്. കഴിഞ്ഞ വർഷം നിപ ബാധിച്ച് മരിച്ചവരുടെ വീട്ടിലും സമീപത്തും എത്തിയ സംഘം പക്ഷിമൃഗാദികളുടെ വിവരങ്ങളെടുത്തു.
അസ്വാഭാവികമായ മാറ്റങ്ങൾ, രോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി. ഈ വീടുകളിൽ വളർത്തുമൃഗങ്ങൾ ഇല്ലാത്തതിനാൽ സ്രവശേഖരം നടന്നില്ല. വരും ദിവസങ്ങളിൽ മറ്റു മേഖലകളിലെത്തി വളർത്തുമൃഗങ്ങളുടെയടക്കം സാമ്പിൾ പരിശോധിക്കും. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ ആന്റിബോഡിയും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രതിരോധം ശക്തിപ്പെടുത്തുന്നത്. വവ്വാലുകളെ പിടിക്കലും സാമ്പിൾ ശേഖരണവുമാണ് മൃഗസംരക്ഷണ വകുപ്പ് നടത്തുക. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലാണ് നടപ്പാക്കുക.





