പകുതി പൈസ മതി എന്ന് പറഞ്ഞിട്ടും ആരും വന്നില്ല; എഐ ക്യാമറ പിഴ അടയ്ക്കാത്തവർക്കെതിരെ ‘പണി’ വരുന്നു

കൊച്ചി: എഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുക പകുതിയായി കുറച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അവസരം നൽകിയിട്ടും പകുതിയിലേറെപ്പേരും ഇത് പ്രയോജനപ്പെടുത്തിയില്ല.
ഇ-ചെലാൻ അദാലത്ത് വഴി പിഴയടയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കിയെങ്കിലും അരലക്ഷത്തിലേറെപ്പേർ ഇനിയും കുടിശ്ശികക്കാരായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ബ്ലാക്ക് ലിസ്റ്റിലായാൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല.
പഴയ പിഴ തുക മുഴുവനായും അടച്ച് തീർത്താൽ മാത്രമേ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കൂ. അദാലത്ത് അവസാനിച്ച സാഹചര്യത്തിൽ ഇനി പിഴ തുകയിൽ ഇളവ് ലഭിക്കില്ലെന്നും, നിയമ നടപടികൾ കൂടുതൽ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കമെന്നും അധികൃതർ അറിയിച്ചു.





