
കോഴിക്കോട് : പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പണിമുടക്കി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ കോഴിക്കോട്-വയനാട് ദേശീയപാത ഒരു മണിക്കൂർ തടസ്സപ്പെട്ടു. കടൽസമ്പത്ത് പൂർണമായും നശിപ്പിക്കുന്ന നിരോധിതവലകൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ് മത്സ്യബന്ധനം തടയുക, രാത്രികാല ലൈറ്റ് വെച്ചുള്ള മത്സ്യബന്ധനം നിർത്തുക, മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കുക, വർധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധിയും ലൈസൻസ് ഫീസും പിൻവലിക്കുക, മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശപോലീസും ശക്തമായ പരിശോധന നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനംചെയ്തു. ചോമ്പാല, കൊയിലാണ്ടി, വെള്ളയിൽ, ചാലിയം ഹാർബറുകളിൽനിന്നായി ആയിരത്തോളം മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. എ.പി. സുരേഷ് കൊയിലാണ്ടി അധ്യക്ഷനായി. എം.പി. അബ്ദുൽ റാസിക്, ആന്റണി കുരിശിങ്കൽ, കരിം മാറാട് എന്നിവർ സംസാരിച്ചു.





