
കണ്ണൂര്‍ സിറ്റിയില്‍ മന്ത്രവാദത്തെ മറയാക്കി ആളുകള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനിയടക്കം അറസ്റ്റിലായ ഇമാമിന്റെ കൂട്ടുപ്രതികളെ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം മന്ത്രവാദത്തെ തുടര്‍ന്ന് അഞ്ചുപേര്‍ മരിച്ചെന്ന വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളി ഇമാം ഉവൈസിയും കുട്ടിയുടെ അച്ഛന്‍ അബ്ദുല്‍ സത്താറും അറസ്റ്റിലായിരുന്നു. സംഘത്തിലെ പ്രധാനിയായ ജിന്നുമ്മ എന്നുവിളിപ്പേരുള്ള മന്ത്രവാദിനിയെ കുറിച്ചും അറസ്റ്റിലായ ഉവൈസിന്റെ ഭാര്യാമാതാവ് ഷുഹൈബയെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിവിധിയിടങ്ങളില്‍ നിന്ന് നിരവധി പേര്‍ ഉവൈസിന്റെ മന്ത്രവാദത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം ഉവൈസിന്റെയും സംഘത്തിന്റെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഉവൈസിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മരിക്കുമെന്ന് അറിഞ്ഞിട്ട് പോലും കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ല എന്നീ കുറ്റങ്ങള്‍ ചുമത്തി. മതത്തെയും ദുരാചാരങ്ങളേയും കൂട്ടുപിടിച്ചാണ് ഉവൈസ് ചികിത്സ നടത്തുന്നതെന്ന് പൊലീസിന് വ്യക്തമായി. ഉവൈസിന്റെ മൊഴി അറസ്റ്റിലേക്ക് പോകുന്നതില്‍ നിര്‍ണായകമായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതില്ല എന്ന് താന്‍ പറഞ്ഞതായി ഉവൈസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
മന്ത്രവാദത്തെ ചികിത്സയ്ക്കായി ആശ്രയിച്ച അഞ്ചുപേര്‍ കണ്ണൂര്‍ സിറ്റിയില്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്.





