
കൊച്ചി: ഇന്ത്യയിലെ നഴ്‌സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. നഴ്‌സിങ് രംഗത്തെ ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളായ ‘അവൻ കാത്തിരിക്കുന്നു സനാഥനാകാൻ’, ‘സുവർണം ഈ സാന്ത്വനം’ എന്നീ സ്‌റ്റോറികൾ പരിഗണിച്ചാണ് അവാർഡ്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്‌നേഹപൂർവം പരിചരിച്ച് അവനെ സംരക്ഷിക്കുന്ന ഒമ്പത് നഴ്‌സുമാരുടെ കഥയാണ് ‘അവൻ കാത്തിരിക്കുന്നു സനാഥനാകാൻ’ എന്ന സ്റ്റോറി പറയുന്നത്. മരണം വരെ പാലിയേറ്റീവ് നഴ്‌സ് ആയി തുടരാൻ ആഗ്രഹിക്കുകയും അവർക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത സുവർണ എന്ന നഴ്‌സിന്റെ കഥയാണ് ‘സുവർണം ഈ സാന്ത്വനം’ എന്ന സ്റ്റോറി പറയുന്നത്.
കായംകുളത്തെ പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് ഷിൽഡ സെബാസ്റ്റ്യനാണ് മികച്ച നഴ്‌സിനുള്ള പുരസ്‌കാരം. ശനിയാഴ്ച എറണാകുളത്ത് നടക്കുന്ന ടി.എൻ.എ.ഐ. സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ടി.എൻ.എ.ഐ. കേരള ഘടകം പ്രസിഡന്റ് ഡോ. പി.എസ്. സോനയും സെക്രട്ടറി എസ്.വി. ബിജുവും അറിയിച്ചു.





