
എറണാകുളം അഴിമുറിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പതിനാറു വർഷം പഴക്കമുള്ള ആൾട്ടോ 800 കാറിനാണ് തീ പിടിച്ചത്. വാഹനം ഓടിച്ചയാൾ ഇറങ്ങി ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി. ഫയർ ഫോഴ്സ് എത്തിയാണ് കാറിന്റെ തീ അണച്ചത്. പെട്രോൾ ലീക്കാവുന്നതായി ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. അപ്പോൾ തന്നെ കാറിന് തീ പിടിക്കുകയും ചെയ്തു. കാർ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും സമാന തരത്തിലുള്ള അപകടം ഉണ്ടാവുന്നത്. അന്നത്തെ അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ണൂർ ആർഡിഒ വ്യക്തമാക്കിയിരുന്നു. കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി കണ്ണൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറോടാണ് റിപ്പോർട്ട് തേടിയിരുന്നു.
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂർണ്ണ ഗർഭിണിയായ റീഷയെ പ്രസവവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ജില്ലാ ആശുപത്രിയിൽ എത്താൻ 100 മീറ്റർ മാത്രം അവശേഷിക്കവേയാണ് കാറിൽ തീ പടർന്നത്. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛൻ, അമ്മ, മാതൃസഹോദരി,മൂത്ത കുട്ടി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മുൻ സീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ച് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.





