അച്ഛൻ വഴക്ക് പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു; ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

ബത്തേരി: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ – ജംഷിന ദമ്ബതികളുടെ മകള്‍ ഷിബില ഷെറിൻ (17) ആണ് മരിച്ചത്.ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാർഥിയാണ് ഷിബില ഷെറിൻ. മുഹമ്മദ് ഷിബില്‍ സഹോദരനാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ഷിബിലയെ വീട്ടുകാർ കണ്ടത്. ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ദിവസം പിതാവും സുഹൃത്തും ചേർന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെ ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് പിതാവ് ഷിബിലയെ ശകാരിച്ചതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത്.





