
ഇസ്രായേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു.
ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു. ഇതിനിടെ 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.
ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.





