ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക നൽകും; വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക നല്‍കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാകും പത്രിക സമര്‍പ്പിക്കുക.
ഒരുപാട് ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. നേരത്തെ ഇടതുപക്ഷത്തില്‍ നിന്ന് എ എ റഹിമും പി.സന്തോഷ്കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു
ഇതിനിടെ ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പൂർണ പിന്തുണ നൽകും. ആർ എസ് പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. സമൂഹ മാധ്യമങ്ങളിലെ ചേരിതിരിഞ്ഞുളള പഴിചാരൽ ശരിയല്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു





