
ചിലി: തെക്കൻ അമേരിക്കയിലെ മധ്യ ചിലിയിൽ വനമേഖലയിൽ തീപിടുത്തം. തീപിടുത്തത്തിൽ ഇതുവരെ 51 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരെ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. 200ലധികം പേരെ കാണാതായിട്ടുണ്ട്. തീയണയ്ക്കാൻ ഹെലികോപ്റ്റർ, ട്രക്ക് സേവനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. തീരദേശ വിനോദസഞ്ചാര നഗരമായ ബിനാ എൽമാറിലാണ് തീപടരുന്നത്. വനമേഖലയിലെ തീപിടിത്തത്തിൽ 43,000 ഹെക്ടർ നശിച്ചു.
രണ്ട് ദിവസം കൊണ്ടാണ് 30,000 ഹെക്ടറിൽ നിന്ന് 43,000 ഹെക്ടറിലേക്ക് തീപടർന്നത്. 1,000ലധികം പേർക്ക് വീടുകൾ നഷ്ടപ്പെട്ടുവെന്നും നഗരങ്ങളിലേക്ക് തീപടരുന്നതാണ് നിലവിലെ പ്രതിസന്ധിയെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. ശക്തമേറിയ കാറ്റും അന്തരീക്ഷത്തിലെ ഉയർന്ന താപനിലയുമാണ് തീ പടരാൻ കാരണമെന്നും ചിലി ഭരണകൂടം അറിയിച്ചു.
തീപടരുന്നതിനെ തുടർന്ന് വൽപരൈസോ പ്രവിശ്യയുടെ ആകാശവും കറുത്തപുകകൊണ്ട് മൂടി. 2010ലെ ഭൂകമ്പത്തിൽ ചിലിയിൽ 500 പേരാണ് മരിച്ചത്. ഇപ്പോഴത്തെ തീപിടിത്തം ഇതിനെക്കാൾ വലിയ ദുരന്തമായേക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഗബ്രിയേൽ ബോറിക് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.





