
കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകൾ ദേഹോപദ്രവമേൽപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് നടി മധുബാല. വിദ്യാഭ്യാസമുള്ള ഒരു സ്കൂൾ ടീച്ചറായ സ്ത്രീക്ക് എങ്ങനെയാണ് പ്രായമായൊരു സ്ത്രീയെ മർദിക്കാൻ കഴിയുന്നതെന്നും ഈ ലോകത്തെവിടെയാണ് ദയയും അനുകമ്പയുമെന്നും മധുബാല ചോദിക്കുന്നു. ട്വന്റിഫോർ പുറത്തുവിട്ട വാർത്ത ശ്രദ്ധയിൽപ്പെട്ട മധുബാല കുറ്റകാരിയായ മരുമകൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും വ്യക്തമാക്കി. മധുബാലയുടെ നിർദേശപ്രകാരം താരത്തിന്റെ സെക്രട്ടറി രാജുവാണ് വിഡിയോ ട്വന്റിഫോറിന് അയച്ചു നൽകിയത്.
ഒരു ചെറുപ്പക്കാരിയായ മരുമകൾ, അതും സ്കൂൾ ടീച്ചർ, എങ്ങനെയാണ് അവർക്ക് അത് സാധിക്കുന്നതെന്ന് മധുബാല ചോദിക്കുന്നു. നമ്മൾ പുരോഗമനത്തെ കുറിച്ച് പറയുന്നു, പക്ഷേ എവിടെയാണ് ദയയും അനുകമ്പയുമെന്ന് മധുബാല ചോദിച്ചു. ഒരു സ്ത്രീ മറ്റൊരു വയസായ സ്ത്രീയെ മർദിക്കുന്ന ദൃശ്യം കണ്ട് ഹൃദയം നുറുങ്ങുന്നുവെന്നും അവരെ ശിക്ഷിക്കണമെന്നും മധുബാല വ്യക്തമാക്കി.
അതേസമയം, വയോധികയെ മരുമകൾ ദേഹോപദ്രവമേൽപ്പിച്ച സംഭവത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയിരുന്നു. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫിസർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിരുന്നു. വർഷങ്ങളായി മരുമകൾ തന്നെയും മകനെയും മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് എൺപതുകാരി ഏലിയാമ്മ വർഗീസ് പറഞ്ഞു. സംഭവം പുറത്ത് വന്നതോടെ സ്കൂൾ മാനേജ്മെൻറ് മഞ്ജുമോൾ തോമസിനെ പുറത്താക്കി. മഞ്ജുമോൾ തോമസ് റിമാൻഡിലാണ്.





