
കോഴിക്കോട് : പനിബാധിതരുൾപ്പെടെ ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഞായറാഴ്ച ബീച്ചാശുപത്രിയിലുണ്ടായിരുന്നത് ഒരു ഡോക്ടർമാത്രം. അത്യാഹിത വിഭാഗത്തിലും ഒ.പി.യിലുമായി ഒരു വനിതാ ഡോക്ടർമാത്രമാണ് ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത്. രാവിലെമുതൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള രോഗികൾ മണിക്കൂറുകളോളം പരിശോധനയ്ക്കായി കാത്തുനിന്ന് വലഞ്ഞു. നാല് മണിക്കൂർവരെ കാത്തിരുന്നിട്ടാണ് പലരും ഡോക്ടറെ കണ്ടത്. ഒരു ഡോക്ടർക്ക് പരിശോധിക്കാൻ കഴിയുന്നതിന്റെ പലമടങ്ങായിരുന്നു രോഗികളുടെ ബാഹുല്യം.
ഗോതീശ്വരത്ത് കടലിൽവീണ് അത്യാസന്നനിലയിൽ കൊണ്ടുവന്ന പതിനാറുകാരനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് പ്രതിസന്ധിയായി. അതിനിടെ, രോഗിക്കൊപ്പമെത്തിയ ഒരാൾ ആശുപത്രിയിലെ രോഗികളുടെ കാത്തിരിപ്പിന്റെ ദൃശ്യം വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചത് ചെറിയ വാക്കേറ്റത്തിനിടയാക്കി. ജോലിക്ക് വൈകിയെത്തിയതുമായി ബന്ധപ്പെട്ട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാരുടെ കയ്യാങ്കളി നടന്നത് രണ്ടുദിവസം മുമ്പാണ്.





