
കൊച്ചി: കളമശ്ശേരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്നും സ്റ്റേജിനോട് ചേര്‍ന്ന് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടായിരത്ത് അഞ്ഞൂറോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.





