
ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ അധികൃതർ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ രാമവര്‍മ്മ ക്ലബ്ബിന് എതിര്‍വശമുള്ള മൂണ്‍ ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍
ഭക്ഷ്യയോഗ്യമല്ലാത്ത ജൂസിനായി വച്ചിരുന്ന പുഴുവരിച്ച പഴങ്ങള്‍, കാലാവധി കഴിഞ്ഞ ഒന്‍പത് പാക്കറ്റ് പാല്‍, എലിയോ ക്ഷുദ്രജീവികളോ കടിച്ച ഫ്രൂട്‌സ്, ചോക്ലേറ്റ് പാക്കറ്റുകള്‍, ജാറില്‍ വച്ചിരുന്ന ഡ്രൈ ഫ്രൂട്‌സ് ചെറി, പുഴുവരിച്ച ബദാം, കശുവണ്ടി, ഉപയോഗ ശൂന്യമായ പാക്കറ്റ് പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതുപോലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സംഭവങ്ങളില്‍ പള്ളാത്തുരുത്തി വാര്‍ഡില്‍ ഫുഡ്ലാന്റ് റെസ്റ്റോറന്റ്, കളര്‍കോട് വാര്‍ഡില്‍ സജീസ് ബോട്ടിംഗ് കോര്‍ണര്‍, കള്ള് ഷാപ്പ്, പ്രകാശ് സ്റ്റോഴ്‌സ്, കൈതവന വാര്‍ഡില്‍ അശോക ബേക്കറി, പ്രിയ ബേക്കറി, എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സ്‌പോട്ട് ഫൈന്‍ ഈടാക്കുകയും ചെയ്തു . സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണമോഹന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍
പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഐ കുമാര്‍, ഷബീന അഷറഫ്, ടെന്‍ഷി സെബാസ്റ്റ്യന്‍, വിനീത പി ദാസന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച, ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ അശോക ബേക്കറി അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.





