
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി. ബീറ്റ് ബോക്‌സ് വച്ചതിലും, മ്യൂസിയം സന്ദർശിച്ചതിലും വിവരങ്ങൾ തേടി. ട്രാഫിക് ഐജി ലക്ഷ്മണിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
ലക്ഷ്മണും മോൻസനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മൺ മോൻസണിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു. നേരത്തെ വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ടുള്ള നടപടി.
മോൻസണിന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ട്വന്റിഫോർ കണ്ടെത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ ട്വന്റിഫോറിന് പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൺസൺ പറയുന്നു.
മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.





