
ചാത്തമംഗലം : പഠനത്തോടൊപ്പം കായികമികവിന് മുൻഗണന നൽകി എൻ.ഐ.ടി. കാലിക്കറ്റ് കാമ്പസ് മാറ്റത്തിന്റെ പാതയിൽ. രാജ്യാന്തരനിലവാരമുള്ള സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം, അത്യാധുനിക ഇൻഡോർ സ്പോർട്‌സ് കോംപ്ലക്സ് എന്നിവയടങ്ങുന്ന വൻ പദ്ധതികളാണ് എൻ.ഐ.ടി.യിൽ പുരോഗമിക്കുന്നത്.
എൻ.ഐ.ടി.യുടെ പന്ത്രണ്ടാം മൈലിലെ ഗ്രൗണ്ടിൽ 8.9 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ മൈതാനവും ഒരുങ്ങുന്നത്. ഈ പദ്ധതിയുടെ പകുതിയിലേറെ ജോലികളും പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഗ്രേറ്റ് സ്പോർട്‌സ് ടെക് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. എൻ.ഐ.ടി.യുടെതന്നെ എൻജിനിയറിങ് യൂണിറ്റാണ് മേൽനോട്ടം വഹിക്കുന്നത്. 5000 പേരെ ഉൾക്കൊള്ളാവുന്ന ഗാലറിയും രാത്രിയും പകലും ഉപയോഗപ്പെടുത്താവുന്നരീതിയിൽ ഫ്ളഡ്‌ലിറ്റ് സൗകര്യവും സ്റ്റേഡിയത്തിന്റെ പ്രത്യേകതകളാണ്.
ഫിഫ അംഗീകൃത നിലവാരത്തിലുള്ള ഫുട്‌ബോൾ സൗകര്യമാണ് സ്റ്റേഡിയത്തിലൊരുക്കുന്നത്. ഓട്ടോമാറ്റിക് സ്‌പ്രിങ്‌ളർ സിസ്റ്റവും വി.ഐ.പി. റൂം, സ്റ്റോർ റൂം ഉൾപ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിങ് തുടങ്ങിയ സൗകര്യങ്ങളും ഇതിന്റെ ഭാഗമാണ്.





