നിയന്ത്രണം വിട്ട സ്വകാര്യബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി 14 പേർക്ക് പരിക്ക്

ചിറ്റൂർ : നിയന്ത്രണം വിട്ട സ്വകാര്യബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി 14 പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം. കോയമ്പത്തൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. സമീപവാസികളും ചിറ്റൂർ ഫയർ സർവിസ് ജീവനക്കാരും ചേർന്ന് പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലുമെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.
മേട്ടുപ്പാളയം സ്വദേശി ജയ ഗണേശ്, ഇരട്ടക്കുളം സ്വദേശികളായ ഹരിപ്രസാദ്, ഓമന, ഇരിങ്ങാലക്കുട സ്വദേശി ദിവാകരൻ, വേർകോലി സ്വദേശി ബീന, കേച്ചേരി സ്വദേശി റിസ്വാന, നെന്മാറ സ്വദേശി രാജേഷ്, അത്തിക്കോട് സ്വദേശി ഷിനോജ്, നെച്ചൂർ സ്വദേശി ശാലിനി, വടക്കഞ്ചേരി സ്വദേശി രഞ്ജിത്ത്, തത്തമംഗലം സ്വദേശി ദീപിക, വല്ലങ്ങി സ്വദേശി സൈനബ, പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്.





