
കോട്ടയം : പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽവച്ചാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിച്ച യുവതിയ്ക്ക് ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവമുണ്ടാവുകയും നില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. 22-ാം തീയതിയാണ് യുവതിയെ പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23 ന് ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം.
ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് 26-ാം തീയതിയാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു ആര്യമോൾ.





