മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത 66ൽ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആണ് ആർടിഒയ്ക്ക് പരാതി നൽകിയത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മന്ത്രി അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരാണ് മന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ‍് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നത് വിവാദമായതിനെ തുടർന്നാണ് പ്രതിഷേധ റോഡ് ഷോ സംഘടിപ്പിച്ചത്.
ദേശീയപാത 66ന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി വലിയ ചർച്ചയായിരുന്നു. ദേശീയപാത ഒന്നാം റീച്ച് ഉദ്ഘാടനത്തിലേക്ക് സ്ഥലം എംപിമാരെയും എംഎൽഎമാരെയും ബിജെപി ക്ഷണിച്ചിരുന്നില്ല.മന്ത്രി റിയാസിനെ ഒഴിവാക്കിയതോടെ ചടങ്ങ് സർക്കാർ ബഹിഷ്കരിച്ചു. പ്രധാനമന്ത്രിയുടെ പൊതുപരിപാടികളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും വിട്ടുനിന്നിരുന്നു.





