
കാലവർഷക്കെടുതിയെ തുടർന്ന് വായ്പകളുടെ മൊറട്ടോറിയം നീട്ടാൻ സർക്കാർ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും. വിദ്യാഭ്യാസ- കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
കാലവർഷക്കെടുതിയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങൾ വേഗത്തിലാക്കാനും സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. അടുത്ത മന്ത്രി സഭായോഗത്തിൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്ത് ഏതാണ്ട് 200 കോടിയിലതികം കാർഷിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏത് രീതിയിലുള്ള ഇടപെടലുകൾ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും ഇന്നത്തെ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. അതേസമയം മന്ത്രിമാർ നേരിട്ട് നേതൃത്വം നല്കിയായിരിക്കും ഇനിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുക.





