
കോഴിക്കോട്: കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഓയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ചെറുകുളം-കോട്ടുപാടം റോഡിൽ ഉണ്ണിമുക്ക് ഭാഗത്ത് ധമനീഷ് എന്ന വ്യക്തി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
കേസിലെ പ്രതി ധമനീഷ് നിലവിൽ പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയാണ്. കേസ് തുടർ അന്വേഷണത്തിനായി താമരശ്ശേരി റെയിഞ്ച് ഓഫിസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ആർ.എഫ്.ഓ പി.പ്രഭാകരൻ, ഡെപ്യുട്ടി ആർ.എഫ്.ഓ എബിൻ എ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ.വി, ഡ്രൈവർ ജിജീഷ് ടി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





