
തൃശ്ശൂർ : വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടി കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയിൽ. പേരമകൻ അഗ്മലാണ് പിടിയിലായത്. പ്രതി മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളെന്ന് പോലീസ്. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. പനങ്ങാവിൽ വീട്ടിൽ 75 വയസ്സുള്ള അബ്ദുള്ള, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരാണ് കൊലപ്പെട്ടത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. കൊല്ലപ്പെട്ട ദമ്പതികളും ചെറുമകൻ അഗ്മലുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. അഗ്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു.
രാവിലെ ഒമ്പതരയോടെ ഭക്ഷണവുമായെത്തിയ ദമ്പതികളുടെ മകനാണ് ഉമ്മയും,ഉപ്പയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വിളിച്ചിട്ട് വാതിൽ തുറക്കാതായതോടെ പുറത്ത് നിന്ന് വാതിൽ തിക്കി തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്. ജമീലയുടെ തല വെട്ടിമാറ്റി കോണിപടിയിൽ വെച്ച നിലയിലാണ്. അബ്ദുള്ളക്കും കഴുത്തിനാണ് വെട്ടേറ്റിട്ടുള്ളത്. അഗ്മൽ ലഹരിക്കടിമയാണെന്ന് പറയുന്നു. പണം ചോദിച്ചുള്ള തർക്കമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.





