
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീർ എന്ന ആട് ഷമീറാണ് പിടിയിലായത്. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. റിസോർട്ടിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.
വെടിയുണ്ടകളും, സ്ഫോടക വസ്തുക്കളും കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇയാൾ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം. താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി ഷാഫിയെ കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് തട്ടികൊണ്ടുപോയത്.
10 ദിവസത്തിന് ശേഷം കർണാടകയില്‍ നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് സംഘം കടന്നു കളയുകയായിരുന്നു.





