
ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നതായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന്. എന്തും സംഭവിക്കാം എന്ന വിധത്തിൽ മുന്നോട്ടുപോയ മത്സരത്തെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ഇന്ത്യൻ ബൗളിംഗ് നിര. അതിൽ പ്രധാന പങ്ക് വഹിച്ചത് മുഹമ്മദ് സിറാജ് എന്ന ഇന്ത്യൻ പേസർ. ബുമ്രയുടെ അഭാവത്തിൽ ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ തന്റെ ചുമലിലേറ്റി മുന്നോട്ടു കുതിച്ച അദ്ദേഹം ഈ പരമ്പരയിൽ നേട്ടങ്ങളും സ്വന്തമാക്കി.
വിശ്രമം പോലും ഇല്ലാതെ കളത്തിൽ ഇറങ്ങിയ അദ്ദേഹം ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങളും കളിച്ച ഏക ഫാസ്റ്റ് ബൗളറായി. പരമ്പരയിൽ 23 വിക്കറ്റുകളും സിറാജ് തന്റെ പോക്കറ്റിലാക്കികൊണ്ട് ഈ ടെസ്റ്റ് സീരിസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചു. നിർണായകമായ വിക്കറ്റുകൾ നേടിക്കൊണ്ട് വിമർശകർക്ക് സിറാജ് മറുപടിയും നൽകി. ബ്രൂക്കിന്റെ വിക്കറ്റ് നഷ്ട്ടപ്പെടുത്തിയതിനും താരം ഏറെ പഴികൾ കേട്ടിരുന്നു.
ആദ്യ ടെസ്റ്റ് മത്സരവും, മൂന്നാം ടെസ്റ്റ് മത്സരവും ഇംഗ്ലണ്ട് നേടിയപ്പോൾ രണ്ടാം ടെസ്റ്റ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാനായത്. നാലാം ടെസ്റ്റ് സമനിലയിലും അവസാനിച്ചിരുന്നു. ഇതോടെ അഞ്ചാം ടെസ്റ്റിലേക്കായി എല്ലാ കണ്ണുകളും. ജയം ഇംഗ്ലണ്ടിന് ആറ് റൺസും, ഇന്ത്യയ്ക്ക് ഒരു വിക്കറ്റും മാത്രം അകലെയായിരുന്നപ്പോൾ അവസാന നിമിഷങ്ങളിൽ ഗിൽ പന്തേൽപ്പിച്ചത് സിറാജിനെയാണ്. ഈ ടെസ്റ്റ് സീരിസിലെ മുൻ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി തിളങ്ങിയ സിറാജ് നിർണായകഘട്ടത്തിലും ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തോടെ ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര സമനിലയിൽ (2-2) അവസാനിച്ചു.





