
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് സമരപന്തലിലെത്തി ഹർഷിനയെ സന്ദർശിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയാണെന്നും കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്നതിൽ സംശയമില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹർഷിന അറിയിച്ചു.
ഹർഷിനയുടെ ആവശ്യം ന്യായമാണെന്ന് പ്രതികരിച്ച ആരോഗ്യമന്ത്രി കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്തുമെന്ന് ഉറപ്പുനൽകി. കത്രിക മെഡിക്കൽ കോളജിലേതല്ലെന്നും 2012ലും 2016ലും ശസ്ത്രക്രിയ നടത്തിയ താമരശ്ശേരി ഗവ: ആശുപത്രിയിൽ ഇൻസ്ട്രുമെന്റ് റജിസ്റ്ററില്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.





