കോഴിക്കോട് ഭർതൃ വീട്ടിൽ വച്ച് യുവതിക്ക് മർദ്ദനമേറ്റ സംഭവം; ഭർത്താവും സഹോദരങ്ങളും അറസ്റ്റിൽ

കോഴിക്കോട് : നാദാപുരത്തിനടുത്തുള്ള തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്ത് യുവതിക്ക് മർദ്ദനമേറ്റ സംഭവം. ഭർത്താവിനെയും സഹോദരങ്ങളെയും നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി സ്വദേശിനിയായ ചാലപ്പുറം കുന്നോത്ത് പിലാവുള്ളതിൽ ജാഫറിന്റെ ഭാര്യ റുബീനയെ മർദ്ദിച്ച കേസിലാണ് ഭർത്താവും രണ്ട് സഹോദരങ്ങളും പിടിയിലായിരിക്കുന്നത്.
നാദാപുരം ഡിവൈഎസ്പി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇന്നലെ ദില്ലിയിൽ നിന്നാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് റുബീനയെ ഭർതൃ വീട്ടിൽ വച്ച് ഇവർ ക്രൂരമായി മർദ്ദിച്ചത്. വാഹനത്തിൽ വെച്ചും മർദ്ദനമേറ്റ റുബീനയുടെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ റുബീന ഭർത്താവിനും സഹോദരങ്ങൾക്കും എതിരെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടന്നിരുന്നില്ല.
ഇതേത്തുടർന്ന് നാട്ടുകാർ ചേർന്ന് സർവ്വകക്ഷി കർമസമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ നടത്തുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സാരിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു.





