
കോഴിക്കോട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയായ സംഭവത്തിൽ വനം വകുപ്പിനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഫാർമേർസ് കൗൺസിൽ ആവശ്യപ്പെട്ടു.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും കടന്നു കയറി വന്യമൃഗങ്ങൾ നടത്തുന്ന അക്രമണങ്ങൾ മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങളും ആൾനാശവും ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നെന്മാറയിൽ കർഷകർ നടത്തുന്ന സമരങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പരിഹാരമുണ്ടാകാത്ത പക്ഷം ശക്തമായ കർഷക പ്രക്ഷോഭത്തിന് കത്തോലിക്ക കോൺഗ്രസ് ഫാർമേർസ് കൗൺസിൽ നേതൃത്വം നല്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ഒരു കർഷകൻ ഇല്ലാതായാൽ പുതിയതായി ആരും കാർഷികവൃത്തിലേക്ക് കടന്നുവരുന്നില്ല. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിലും പ്രകൃതി ക്ഷോഭത്തിലും മരണമടയുന്ന കർഷകരുടെ കുടുമ്പങ്ങൾക്ക് ചുരുങ്ങിയത് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുമ്പത്തിൽ ഒരാൾക്ക് ജോലിയും നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിലുള്ള ഫാർമേർസ് കൗൺസിലിന്റെ ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ അഡ്വ: ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി രാജീവ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ ബേബി പെരുമാലിൽ, സംഘടനാ ഭാരവാഹികളായ ജോസുകുട്ടി ഒഴുകയിൽ, ചാർളി പാലാക്കുഴി, ഐപ്പച്ചൻ തടിക്കാട്ട്, ബിനോയി തോമസ്, ജോമി ഡൊമിനിക്ക്, ചാക്കോച്ചൻ കാരാമയിൽ, വർഗ്ഗീസ് ആന്റണി, ജോസുകുട്ടി മാടപ്പള്ളി, ജോമി മാത്യു, ജോസ് വട്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു.





