
തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ- കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പരാതിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ എട്ടിന് പിടികൂടിയത്. സ്റ്റിക്കർ നീക്കി സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കി ബസ് എത്തിക്കുകയായിരുന്നു.
ബസുടമയായ കൊടുങ്ങല്ലൂർ സ്വദേശിയോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പോൺ സൈറ്റിന്റതായിരുന്നു സ്റ്റിക്കർ എന്ന് അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്ഷോപ്പിൽ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ജീവനക്കാർ നൽകിയ മൊഴി.
അതേസമയം, പരാതിയിൽ ഏത് വകുപ്പിൽ കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ബസിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മറ്റേതെങ്കിലും വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു.





