ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്; പിറകിലെ ഗ്ലാസ് കല്ലേറിൽ തകർന്നു. ആർക്കും പരിക്കില്ല.

തൃശ്ശൂർ : ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്. ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന ബനാസിനി ബസിൻ്റെ ചില്ലാണ് കല്ലേറിൽ തകർന്നത്. മൂന്നുപീടികയിൽ നിന്ന് ബസിൽ കയറി ചെന്ത്രാപ്പിന്നി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ പറഞ്ഞു. യുവാക്കൾ സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോഴാണ് പിറകിൽ നിന്ന് കല്ല് വലിച്ചെറിഞ്ഞത്.
ഗ്ലാസ് തകർത്ത് കരിങ്കല്ല് ബസിനുള്ളിൽ വീണെങ്കിലും പിറകിലെ സീറ്റിൽ യാത്രക്കാരില്ലാത്തതിനാൽ പരിക്കേൽകാതെ രക്ഷപ്പെട്ടു. 18 ഓളം യാത്രക്കാരാണ് സംഭവ സമയം ബസിലുണ്ടായിരുന്നത്. പ്രതികൾ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് യുവാക്കൾ കല്ലെറിഞ്ഞതെന്നും കണ്ടക്ടർ പറഞ്ഞു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





