തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മുടവൻമുഗളിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കനത്ത മഴയിൽ വീടിൻറെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
22 മാസം പ്രായമുള്ള പെൺകുഞ്ഞും പോറലേൽക്കാതെ രക്ഷപ്പെട്ടു. ലക്ഷ്മിയും അച്ഛനും അമ്മയുമടക്കം ആറുപേരാണ് കൂറ്റൻ മതിലിടിഞ്ഞ് വീണപ്പോൾ വീട്ടിലുണ്ടായിരുന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇനി പോകാനിടമില്ലാത്ത ആശങ്കയിലാണ്. ഇതിനിടെ അപകടമുണ്ടായ സമയത്ത് അധികൃതരെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാരിലൊരാൾ ആരോപിച്ചത് വാക്ക് തർക്കത്തിനിടയാക്കി.
അതേസമയം, മഴ വീണ്ടും കനക്കുന്നതോടെ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേരുന്നു. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചർച്ചയാകും. ഡാമുകൾ തുറക്കേണ്ടതുണ്ടോ, തുറക്കണമെങ്കിൽ ഏത് രീതിയിൽ വേണം, ക്രമീകരണങ്ങൾ എന്നിവ യോഗത്തിൽ തീരുമാനിക്കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രത്യേക സാഹചര്യവും പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് യോഗം ചേരുന്നത്. മന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ദുരന്തനിവാരണ അതോറിറ്റി വകുപ്പുദ്യോഗസ്ഥർ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്.





