
കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി ഇന്ന് അൻവാർശേരിയിലേക്ക് പോകില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മദനി. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് യാത്ര ഒഴിവാക്കിയത്. രക്തസമ്മർദ്ദം അടക്കം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണിത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്.
മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചിരുന്നു. മദനിക്ക് ബിപി കുറഞ്ഞിരുന്നില്ല. ഇന്നലത്തെ അതെ നിലയിൽ തന്നെ ഇപ്പോഴും ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല മദനിയുള്ളത്. രാവിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം യാത്ര മാറ്റി വെക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് മദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.





