
സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി. പത്തനംതിട്ട, പാല, തൊടുപുഴ മേഖലകളിലാണ് നഷ്ടം സംഭവിച്ചത്.
60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായിട്ടുണ്ട്.
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുനൽകി. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also : വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി
കേരളതീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ദുർബലമായെങ്കിലും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് വയനാട്, കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലേർട്ടാണ്.





