
പത്തനംതിട്ട : ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി പറഞ്ഞു. അതുപോലെ പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. ഒപ്പം ഇത് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി . വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.
അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് . തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി എന്‍ മഹേഷ്.
പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി. ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേല്‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. തുലാം പൂജകള്‍ക്കായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.





