
കോഴിക്കോട് : കല്ലുത്താൻകടവ് പാലത്തിൽവെച്ച് വഴിയാത്രക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സാധനങ്ങൾ മോഷ്ടിക്കാൻശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പുതിയറ കല്ലുത്താൻ കടവ് കോളനിയിലെ കെ. ശ്രീധരൻ (59), സൂരജ് (27) എന്നിവരാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
മാങ്കാവ് നിന്ന് പാളയത്തേക്ക് പോകുകയായിരുന്ന യുവാവിനെ തിങ്കളാഴ്ച രാത്രി ഏഴരയോടെ കല്ലുത്താൻകടവ് പാലത്തിന് സമീപംവെച്ച് തടഞ്ഞ് കത്തിയും കൊടുവാളും കഴുത്തിൽവെച്ച് ബാഗും മൊബൈൽഫോണും മോഷ്ടിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവാവ് നിലവിളിച്ചപ്പോൾ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. യുവാവ് ചൊവ്വാഴ്ച മെഡിക്കൽ കോളേജ് പോലീസിൽ പരാതിനൽകിയതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്.ഐ. റസൽരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.





