
തിരുവനന്തപുരം: ഒന്നര വയസുകാരിയുടെ മരണത്തിൽ റിപ്പോർട്ട് തേടി മന്ത്രി വീണാ ജോർജ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ ഒന്നര വയസുകാരി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ചികിത്സാ പിഴവെന്നു ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് മന്ത്രി ഇടപെട്ടത്.
ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. ശ്വാസം മുട്ടിനെ തുടർന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.





